ഗള്‍ഫ് വിശേഷം

ഫ്ലൈ ദുബൈക്ക് പിന്നാലെ കുറഞ്ഞ നിരക്കുമായി ഒമാന്‍ എയര്‍

മസ്കത്ത്: ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി മസ്കത്തില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും നിരന്തരം യാത്രചെയ്യുന്നവര്‍ക്ക് ഇത് നല്ലകാലം. മസ്കത്ത്^ദുബൈ സെക്ടറില്‍ മല്‍സരം മുറുകിയതോടെ വിമാനകമ്പനികള്‍ നിരക്ക് കുറച്ചും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും യാത്രക്കാരെ ആകര്‍ഷിക്കുകയാണിപ്പോള്‍. 23 ഒമാനി റിയാലിന് മസ്കത്ത്^ദുബൈ വണ്‍വെ എന്ന നിരക്കില്‍ ഈമാസം 28 മുതല്‍ സര്‍വീസാരംഭിക്കുമെന്ന ഫ്ലൈ ദുബൈയുടെ പ്രഖ്യാപനത്തോടെയാണ് മേഖലയില്‍ മല്‍സരമാരംഭിക്കുന്നത്.

ദുബൈ വേള്‍ഡിന് ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും: ശൈഖ് ഹംദാന്‍

ദുബൈ: ദുബൈ വേള്‍ഡുമായി ബന്ധപ്പെട്ട കടബാധ്യതകള്‍ തീര്‍ക്കുന്നതിന് ആവശ്യമെങ്കില്‍ ദുബൈക്ക് ഫെഡറല്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ധനമന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കി. രാഷ്ട്രം ഒരു യൂനിറ്റാണെന്നും കാര്യങ്ങള്‍ വൈകാതെ ശരിയാകുമെന്നും ദുബൈയില്‍ നടന്ന ജല, ഊര്‍ജ, പരിസ്ഥിതി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ ദുബൈ ഇതുവരെ സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്നും ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി.

2100 കോടിയുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് കഴിഞ്ഞ നവംബറില്‍ ദുബൈ വേള്‍ഡ് കൂടുതല്‍ സമയം ചോദിച്ചിരുന്നു.

ആണവനിലയം ഏഴുവര്‍ഷത്തിനകം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആണവനിലയം ഏഴു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് വൈദ്യുതി^ജല വകുപ്പ് മന്ത്രി ബദര്‍ അല്‍ ശുറൈആന്‍ വെളിപ്പെടുത്തി. ഫ്രാന്‍സില്‍ നടക്കുന്ന ആണവ ഇന്ധനം സംബന്ധിച്ച സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 62 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ആണവസമ്മേളനത്തില്‍ കുവൈത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചാണ് മന്ത്രി പാരീസില്‍  എത്തിയത്.

നര്‍മദയെ വെല്ലുന്ന കുടിയിറക്കിന്റെ നോവുമായി ദേശീയപാത വികസനത്തിന്റെ ഇരകള്‍

ദുബൈ: നര്‍മദക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന്റെ ആധിയും വേദനയും പകര്‍ത്തി ജനകീയ പ്രതിരോധ സമിതി നേതാവ് ദുബൈയിലെത്തി.

സമുദ്രാന്തര്‍ കേബിള്‍ ബന്ധത്തിന് നവ്റാസും ടാറ്റയും കരാര്‍ ഒപ്പിട്ടു

മസ്കത്ത്: സമുദ്രത്തിനടിയിലൂടെ കേബിള്‍ ബന്ധം സ്ഥാപിക്കുന്നതിന് ഒമാനിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ നവ്റാസും ടാറ്റ ഗ്ലോബല്‍ നെറ്റ്വര്‍ക്കും (ടി.ജി.എന്‍) കരാര്‍ ഒപ്പിട്ടു. ടാറ്റയുടെ അന്താരാഷ്ട്ര കേബിള്‍ ശൃംഖലയെ ഒമാനുമായി ബന്ധപ്പെടുത്തുന്ന മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന സവിശേഷതയും നവ്റാസ് സ്വന്തമാക്കി. ടി.ജി.എന്‍ ശൃംഖലയിലൂടെ 200 രാജ്യങ്ങളിലേക്ക് ബന്ധം സ്ഥാപിക്കാന്‍ നവ്റാസിന് കഴിയുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകത്തിലെ വിവിധനഗരങ്ങളുമായി ഹൈ സ്പീഡ് ബാന്‍ഡ്വിഡ്ത്തില്‍ ആശയവിനിമയം നടത്തുന്ന പുതിയ കരാര്‍ സഹായകമാകും.
Syndicate content
Share/Bookmark