ദേശീയം

വനിതാ ബില്‍: സര്‍ക്കാര്‍ സമവായത്തിന്

ന്യൂദല്‍ഹി: വനിതാ ബില്‍ ലോക് സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തുമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. വനിതാ ബില്‍ അവതരണം ലോക് സഭയില്‍ രണ്ടാം തവണയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമവായത്തിന്റെ വഴി തേടുന്നത്. എസ്.പി നേതാവ് മുലായം സിംഗ് യാദവ്, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, പ്രസിഡണ്ട് ശരത് യാദവ് എന്നിവര്‍ പ്രണബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്തിയത്. രണ്ട് തവണ തടസ്സപ്പെട്ട ശേഷം ലോക് സഭ ഉച്ചക്ക് രണ്ടിന് സമ്മേളിച്ചപ്പോഴാണ് ധനകാര്യ മന്ത്രി  പ്രസ്താവന നടത്തിയത്.

മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും ആദ്യ പത്ത് ധനാഢ്യരില്‍

ന്യൂയോര്‍ക്ക് :  ലോകത്തെ ആദ്യ പത്ത് ധനാഢ്യരില്‍ ഇന്ത്യയുടെ മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും. ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച 2010 ലെ ധനാഢ്യരുടെ പട്ടികയിലാണ് മുകേഷ് അംബാനിയും മിത്തലും ഉള്‍പ്പെടിരിക്കുന്നത്. മെക്സികോയിലെ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ്  സ്ലിം ആണ് ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ധനികരില്‍ രണ്ടാമനും വാരന്‍ ബഫറ്റ് മൂന്നാമനുമാണ്. 2,900 കോടി ഡോളറിന്റെ ആസ്തിയോടെ അംബാനിക്ക് നാലാം സ്ഥാനവും 2,870 കോടി ഡോളറിന്റെ ആസ്തിയോടെ ലക്ഷ്മി മിത്തലിന് അഞ്ചാംസ്ഥാനവും ആണുള്ളത്. അസിം പ്രേംജി 28 ാം റാങ്കുകാരനാണ്.

മുഹ്‌സിന കിദ്വായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ന്യൂദല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഹ്‌സിന കിദ്വായി തെരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹിയില്‍ നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുംബൈ സ്വദേശി ഹാജി ഇബ്രാഹിം ശൈഖിനെ ഏഴിനെതിരെ പത്തു വോട്ടിനാണ് മുഹ്‌സിന പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ഹജ്ജ് കമ്മിറ്റിയുടെ സാരഥ്യം  വനിതക്ക് ലഭിക്കുന്നത്.

നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കാനുള്ള നീക്കത്തിനിടയിലാണ് സുപ്രധാന പദവിയില്‍ ഒരു മുസ്‌ലിം വനിത നിയോഗിക്കപ്പെടുന്നത്.

16നകം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍  ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം അവസാനിക്കുന്ന ഈ മാസം 16നകം  ലോക്‌സഭയില്‍ പാസാക്കുമെന്ന്  കേന്ദ്ര സര്‍ക്കാര്‍.  പാര്‍ലമെന്ററികാര്യ മന്ത്രി പി.കെ ബന്‍സലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധം; ലോക്‌സഭ സ്തംഭിച്ചു

ന്യൂദല്‍ഹി: വനിതാ ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്നാം ദിവസമായ ഇന്നലെയും ലോക്‌സഭാ നടപടികള്‍ പൂര്‍ണമായി തടസ്സപ്പെട്ടു. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു എന്നതിന്റെ പേരില്‍ തങ്ങളുടെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയ നടപടി തീര്‍ത്തും ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഭയില്‍ ഇന്നലെ എസ്.പി, ആര്‍.ജെ.ഡി, യുനൈറ്റഡ് ജനതാദള്‍  പ്രതിഷേധവുമായി രംഗത്തുവന്നത്. രാവിലെ സഭ ചേര്‍ന്ന ഉടന്‍ പ്രതിഷേധം ആരംഭിച്ചു. ക്ഷുഭിതരായ എസ്.പി, ആര്‍.ജെ.ഡി, യുനൈറ്റഡ് ജനതാദള്‍ അംഗങ്ങള്‍ മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ സഭാതളത്തിലിറങ്ങി പ്രതിഷേധിച്ചു.
Syndicate content
Share/Bookmark