ഇനി അഗ്നി -മൂന്ന് മിസൈലിന്റെ സംരക്ഷണകവചം

Monday, February 8, 2010
ബംഗളൂരു: ചൈനയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ വിദൂര ലക്ഷ്യകേന്ദ്രങ്ങളെപോലും ആക്രമിക്കാന്‍ ശേഷിയുള്ള അഗ്നി^മൂന്ന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച അഗിനി ശ്രേണിയിലെ മൂന്നാമത് മിസൈല്‍ ആണവായുധങ്ങള്‍ വഹിക്കുന്നതിനും ശേഷിയുള്ളതാണ്. 3500 കി.മീറ്ററിലധികം ദൂരെയുളള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാന്‍ കഴിവുള്ള മിസൈല്‍ ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറിന് 200 കിലോമീറ്റര്‍ അകലെ ഭദ്രക് ജില്ലയിലെ വീലര്‍ ഐലന്റില്‍ സജ്ജീകരിച്ച മൊബൈല്‍ റെയില്‍ ലോഞ്ചറില്‍നിന്ന് ഇന്നലെ രാവിലെ 10.50നാണ് വിക്ഷേപിച്ചത്. പരീക്ഷണം വിജയമായതോടെ മിസൈല്‍ ഇനി കരസേനയുടെ ഭാഗമാകും.
കരസേനയുടെ ഭാഗമാക്കുന്നതിനുമുമ്പുള്ള മിസൈലിന്റെ നാലാമത്തെയും അവസാനത്തെയും പരീക്ഷണമാണ് ഇന്നലെ നടന്നത്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതില്‍ ഏറ്റവും പ്രഹരശേഷിയുള്ളതെന്ന് കരുതുന്ന അഗ്നി^മൂന്നിന്റെ ലക്ഷ്യപരിധിയില്‍ ചൈനയിലെ ഷാങ്ഹായ്, ബെയ്ജിങ് എന്നിവയുമുള്‍പ്പെടുന്നു. മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കിയ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്ക് ഇതോടെ ഇന്ത്യയും ഉയര്‍ന്നു.
നാവികസേനയുടെ രണ്ട് കപ്പലുകള്‍ കടലിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിക്കുന്നതിന് സാക്ഷ്യം വഹിച്ചു. നൂറുശതമാനം കൃത്യതയോടെ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സിതാന്‍ശു കര്‍ പറഞ്ഞു. മിസൈല്‍ ദൌത്യത്തില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നിറവേറിയതായും അദ്ദേഹം പറഞ്ഞു.
Share/Bookmark