ജയറാം വിവാദം തണുപ്പിക്കാന്‍ ഇടപെട്ടത് കരുണാനിധി

Monday, February 8, 2010
ചെന്നൈ: ജയറാം വിവാദം പെട്ടെന്ന് പരിഹരിക്കാന്‍ കാരണമായത് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ സന്ദര്‍ഭോചിത ഇടപെടല്‍. സ്വകാര്യ മലയാളം ചാനലില്‍ ജയറാം തമാശ രൂപേണ നടത്തിയൊരു പരാമര്‍ശത്തില്‍ പിടിച്ചാണ് 'നാം തമിഴര്‍' സംഘടനയുടെ പ്രവര്‍ത്തകര്‍ ജയറാമിന്റെ വീട്  ആക്രമിച്ചത്. ഈ സംഭവത്തില്‍ സംവിധായകന്‍ സീമാന്റെ സഹോദരന്‍ ഉള്‍പ്പെടെ 16 പേരെ പൊലീസ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ കാരണമാണ്.
പലതവണ മാപ്പ് പറഞ്ഞ ശേഷവും വീട് ആക്രമിച്ചത് അപലപനീയമാണെന്നും തമിഴരുടെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ടാല്‍ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും കരുണാനിധി മുന്നറിയിപ്പ് നല്‍കിയതോടെ വനിതാ വിമോചന സംഘടനകള്‍ നടത്താനിരുന്ന പ്രക്ഷോഭ പരിപാടികള്‍ ഉപേക്ഷിച്ചു. ജയറാമിനെതിരെ അഭിഭാഷക സംഘടന എഗ്മൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ കേസ് ഇന്ന് പിന്‍വലിക്കും. തമിഴ് സ്ത്രീകളെ മോശക്കാരികളായി മുദ്രകുത്തിയ ജയറാമിനെതിരെ കേസെടുക്കാതെ തന്റെ പേരില്‍ കേസെടുക്കുന്നതിനെ നേരിടുമെന്ന് സംവിധായകന്‍ സീമാന്‍ ഇന്നലെ 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് താന്‍ തായ്ലന്‍ഡില്‍ പോയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സീമാന്‍ ഇന്ന് മദ്രാസ് ഹൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. സംഭവത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞതിനാല്‍ വീണ്ടും വിവാദമാക്കേണ്ടതില്ലെന്നാണ് ജയറാമിന്റെ പക്ഷം.
Share/Bookmark