പുത്തന്‍ വിവാദങ്ങള്‍ക്കു വിത്തിട്ട് ഗോപാലസ്വാമിയുടെ വിവാദ കത്ത് പുറത്ത്

Monday, February 8, 2010
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമീഷന്‍ അംഗമായ നവീന്‍ചൌളയെ പുറത്താക്കണം എന്നാവശ്യപ്പെട്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എന്‍. ഗോപാലസ്വാമി രാഷ്ട്രപതിക്ക് അയച്ച കത്ത് വിചിത്രമായൊരു നിയമ യുദ്ധത്തിനൊടുവില്‍ പുറത്തുവന്നു. രഹസ്യ സ്വഭാവമുള്ള ഈ കത്ത് വിവരാവകാശ നിയമ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ കത്ത് പരസ്യപ്പെടുത്തുന്നത് തടഞ്ഞിരുന്നു. തൊട്ടുപിന്നാലെ കത്ത് വിവരാവകാശ നിയമപ്രകാരം കേന്ദ്ര നിയമ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടതോടെ, വിവരാവകാശ നിയമ പരിധി സംബന്ധിച്ച പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു.
മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ വിരമിക്കുമ്പോള്‍ കമീഷനിലെ മുതിര്‍ന്ന അംഗത്തെ മുഖ്യ കമീഷണറാക്കുന്നതാണ് കീഴ്വഴക്കം. കഴിഞ്ഞ വര്‍ഷം മുഖ്യ കമീഷണര്‍ പദവിയില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ്  എന്‍. ഗോപാലസ്വാമി രാഷ്ട്രപതിക്ക് അയച്ച കത്തില്‍, താന്‍ വിരമിക്കുമ്പോള്‍ മുതിര്‍ന്ന അംഗമായ നവീന്‍ചൌളയെ മുഖ്യ കമീഷണറാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ ചൌളയെതന്നെ മുഖ്യ കമീഷണറാക്കാനുള്ള തീരുമാനം രാഷ്ട്രപതിയെ അറിയിക്കുകയും ചൌള ചുമതലയേല്‍ക്കുകയും ചെയ്തു. സഹപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ മുഖ്യ കമീഷണര്‍ക്ക് അധികാരമുണ്ടോ എന്ന വിവാദവും അന്ന് ഉയര്‍ന്നിരുന്നു.
ഗോപാലസ്വാമിയുടെ വിവാദ കത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ എസ്. അഗര്‍വാളാണ് രാഷ്ട്രപതിയുടെ ഓഫിസിനെ സമീപിച്ചത്. രഹസ്യ കത്ത് വിവരാവകാശ പരിധിയില്‍ വരില്ലെന്ന രാഷ്ട്രപതിഭവന്റെ നിലപാടിനെ ചോദ്യം ചെയ്ത് അഗര്‍വാള്‍, കേന്ദ്ര വിവരാവകാശ കമീഷന് അപ്പീല്‍ നല്‍കി.  ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ നവീന്‍ചൌള അനുമതി നല്‍കിയാലേ അദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കുന്ന കത്ത് പുറത്തുവിടാനാവൂ എന്നായിരുന്നു കേന്ദ്ര കമീഷന്റെ തീര്‍പ്പ്. ചൌള അനുവദിക്കാത്തതിനാല്‍ കത്ത് പരസ്യമാക്കാനാവില്ലെന്ന് രാഷ്ട്രപതിഭവന്‍ പിന്നീട് അഗര്‍വാളിനെ അറിയിച്ചു.
പിന്നീടാണ് കത്ത് ആവശ്യപ്പെട്ട് എസ്.എസ്. റാണാവത് എന്നയാള്‍ നിയമമന്ത്രാലയത്തെ സമീപിച്ചത്. ഗോപാലസ്വാമി കത്തിന്റെ പകര്‍പ്പ് നിയമ മന്ത്രാലയത്തിനും നല്‍കിയിരുന്നു. നിയമ മന്ത്രാലയത്തിലെ വിവരാവകാശ പരാതി പരിഹാര അതോറിറ്റിയാണ് കത്ത് പരസ്യമാക്കാന്‍ അനുമതി നല്‍കിയത്.  കത്തിന്റെ പകര്‍പ്പ് ഇന്നലെ എസ്.എസ്. റാണാവതിനു ലഭിച്ചു. ചൌള രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുന്നതായി ആരോപിക്കുന്ന കത്തില്‍ ഇതിനുള്ള തെളിവുകളും ചൂണ്ടിക്കാട്ടുന്നു. രഹസ്യരേഖകള്‍ ചൌള കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയതായും കത്തില്‍ പരാമര്‍ശമുണ്ട്.
Share/Bookmark